മുംബൈ • ശിവസേനയുടെ പ്രതിഷേധനത്തിനിടെ കനത്ത സുരക്ഷയിൽ ബോളിവുഡ് നടി കങ്കണ റനൗട്ട് മുംബൈയിലെത്തി. ഹിമാചൽ പ്രദേശിലെ വീട്ടിൽനിന്നാണു കങ്കണ മുംബൈയിൽ എത്തിയത്. മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും കൂടുതൽ പൊലീസിനെ വിന്യാസിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയിൽ തടയുമെന്നു നിലപാടെടുത്തു.
എന്നാൽ സേനയെ വെല്ലുവിളിച്ച നടിക്കു കേന്ദ്രസർക്കാർ സുരക്ഷ ഏർപ്പെടുത്തി. മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകൾ പോരിനു മൂർച്ച കൂട്ടി. കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാർ വിമാനത്താവളത്തിൽ പ്രതിഷേധം തീർത്തത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവാലെ) – ആർപിഐ (എ), കർണി സേന പ്രവർത്തകർ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തിൽ തടിച്ചുകൂടി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി.
ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിർമാണം മുംബൈ കോർപറേഷൻ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവിൽ, ശുചിമുറി ഒാഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിർമിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. കങ്കണയുടെ ഹർജിയിൽ, കെട്ടിടം പൊളിക്കുന്നതു മുംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു ഭാഗം പൊളിച്ചു മാറ്റിയപ്പോഴാണ് കോടതി ഉത്തരവ് വന്നത്. ഇതേത്തുടർന്ന് ബിഎംസി പൊളിക്കൽ നടപടികൾ നിർത്തിവച്ചു.