InternationalLatest

കോവിഡ് ; ഉത്തര കൊറിയയില്‍ മൂന്നു ദിവസത്തിനുള്ളില്‍ എട്ടുലക്ഷം കേസുകള്‍

“Manju”

ഉത്തരകൊറിയയില്‍ വന്‍ കോവിഡ് വ്യാപനമുണ്ടായതായി ആദ്യമായി അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്ത് എട്ടുലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 42 പേര്‍ മരിച്ചതായും ഉത്തരകൊറിയന്‍ സ്‌റ്റേറ്റ് മാധ്യമമായ കെ.സി.എന്‍.എ വ്യക്തമാക്കി.
രോഗം ബാധിച്ച 8,20,620 പേരില്‍ 3,24,550 പേര്‍ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് രാഷ്ട്ര തലവന്‍ കിം ജോങ് ഉന്‍ പറയുന്നത്.
രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിര്‍മാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായും കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ വഴി രോഗം പടരുന്നത് ഒഴിവാക്കാന്‍ പരമാവധി ക്വാറന്‍ൈറന്‍ ഏര്‍പ്പെടുത്തുകയാണ് ഉത്തര കൊറിയ. രാജ്യ തലസ്ഥാനമായ പിയോങ്ഗ്യാങില്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചതായി വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തുണ്ടായിരുന്ന കോവിഡ് പ്രതിരോധം പാളിയെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഉത്തരകൊറിയയിലെ ആരോഗ്യരംഗം ലോകത്തില്‍ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വാര്‍ത്തകള്‍. കോവിഡ് വാക്‌സിനേഷനോ ആന്‍റി വൈറല്‍ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. എന്നാല്‍ നേരത്തെ ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്ത കോവിഡ് വാക്‌സിന് ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴും ഇവര്‍ കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയ മറ്റൊരു ആണവ പരീക്ഷണം നടത്താനൊരുങ്ങുകയാണെന്നാണ് യുഎസ്സും ദക്ഷിണ കൊറിയയും ആരോപിക്കുന്നത്.

Related Articles

Back to top button