ഷിംല ; ഹിമാചൽപ്രദേശിലുണ്ടായ പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും പേപ്പർ ബോട്ടു പോലെ കാറുകൾ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നിമിഷങ്ങൾക്കൊണ്ടാണ് മണാലിയില്‍ ബസ് ഒലിച്ചു പോയത്. കുളുവിൽ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങൾ ഒലിച്ചുപോയി. നദി കരകവിഞ്ഞ് ഒട്ടേറെ കാറുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുകയാണ്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി–കുളു ദേശീയ പാത അടച്ചു.
അടുത്ത 24 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അഭ്യർഥിച്ചു. ‘‘അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 1100, 1070, 1077 ഈ മൂന്ന് സഹായ നമ്പരുകളിൽ ജനങ്ങൾക്കു ബന്ധപ്പെടാം. 24 മണിക്കൂറും നിങ്ങളെ സഹായിക്കാൻ ഞാൻ കൂടെയുണ്ട്.’’– മുഖ്യമന്ത്രി പറഞ്ഞു.
ആറുജില്ലകളിൽ പ്രളയമുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഷിംല ജില്ലയിൽ നിന്നും ഡറാഡൂണിലേക്കു പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ടു. ബസിൽ നിന്നും ജനലിലൂടെ ജനങ്ങൾ രക്ഷപ്പെടുകയായിരുന്നു. ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു