കഴിഞ്ഞ മാസത്തെ ഉഗ്രസ്ഫോടനത്തിന് പിന്നാലെ ബെയ്റൂട്ട് തുറമുഖത്ത് തീപിടിത്തം
ബെയ്റൂട്ട് • കഴിഞ്ഞമാസത്തെ ഉഗ്രസ്ഫോടനത്തിനു പിന്നാലെ ലബനൻ തലസ്ഥാനമായ ബെയ്റൂട്ട് തുറമുഖത്തു തീപിടിത്തം. എണ്ണയും ടയറും സൂക്ഷിക്കുന്ന വെയർഹൗസിലാണു തീപിടിത്തമുണ്ടായതെന്നു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ കട്ടിപ്പുക ഉയരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
അപകടകാരണവും എത്രത്തോളം നാശനഷ്ടമുണ്ടായി എന്നതും വ്യക്തമല്ല. തീ അണയ്ക്കാൻ അഗ്നിശമനസേനാ പ്രവർത്തകർ സ്ഥലത്തെത്തി. സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും തീ കെടുത്താൻ സഹായിക്കുന്നുണ്ട്. ഓഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ 191 പേരാണു മരിച്ചത്. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകുമെന്നു കരുതുന്നു. 6000 പേർക്കു പരുക്കേറ്റു. 2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചായിരുന്നു അന്നത്തെ സ്ഫോടനം.
https://www.facebook.com/143777112452758/videos/1032442073860626