ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം ഇല്ലാതെ വന്നപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
‘എങ്ങനെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ സാധിക്കുന്നത്. ഇവിടുത്തെ നിയമം കുറ്റവാളികൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ആർക്കും നീതികിട്ടാൻ പോകുന്നില്ല. ആർക്കും ആരെയും എന്തും പറയാം എന്നിട്ട് അതിൽ നിന്നും രക്ഷപ്പെടാൻ പറ്റും എന്ന നിയമവ്യവസ്ഥയാണ് രാജ്യത്തുള്ളത്. ഈ നിയമം മാറ്റിയെഴുതാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ബാധിക്കപ്പെട്ടവൻ ആത്മഹത്യ ചെയ്താൽ മതിയെന്നാണ് ഇവരൊക്കെ പറഞ്ഞുവയ്ക്കുന്നത്. ഇതുപോലെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം ഏറ്റ സ്ത്രീകളെല്ലാം ആത്മഹത്യ ചെയ്താലോ? അവർ കുലസ്ത്രീകളായി.’
‘വിജയ് പി. നായർ എന്ന അങ്ങേയറ്റം വൃത്തികെട്ട ഒരാളെ പിന്തുണച്ച് ഇപ്പോൾ ഇങ്ങനെയൊരു കേസ് എടുത്തത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല. ലൈംഗികവൈകൃതമുള്ള ഒരാള്‍ക്കൊപ്പമാണ് ഈ നിയമം പോകുന്നതെങ്കിൽ അത് രാജ്യത്തിന്റെ തലവിധിയാണ്. ഈ കേസിൽ ജയിലിൽ പോകുന്നെങ്കിൽ തലയിൽ തുണിയിട്ടൊന്നും പോകില്ല, അന്തസായി ജീപ്പിൽ കയറിപോകും.’–ഭാഗ്യലക്ഷ്മി പറയുന്നു.
സ്ത്രീകൾക്ക് എതിരെ ശക്തമായ സൈബർ നിയമങ്ങളില്ലാത്തതാണ് ഈ സമൂഹത്തിന്റെ പ്രശ്നമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ലാപ്പ്ടോപ്പും ഫോണുകളും അവിടെ നിന്ന് എടുത്തില്ലായിരുന്നെങ്കിൽ അയാൾ തെളിവ് നശിപ്പിക്കുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അശ്ലിലവും അപകീര്‍ത്തിപരവുമായ യൂട്യൂബ് വിഡിയോ പോസ്റ്റുചെയ്തതിന് വിജയ് പി. നായര്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയാണ് കേസ്. ഒരു മാസം മുന്‍പ് അപ്്ലോഡ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും കേസെടുത്തിരുന്നില്ല.
തുടര്‍ന്നാണ് പരസ്യ പ്രതികരണത്തിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുതിര്‍ന്നത്. അതേസമയം വിജയ് പി. നായരെ കൈകാര്യം ചെയ്ത് പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിക്കു സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വിജയ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മോഷണം ഉള്‍പ്പെെടയുള്ള കുറ്റങ്ങള്‍ ചുത്തി. പ്രതിഷേധിക്കാനെത്തിയവരോട് മോശമായി പെരുമാറായതിന് വിജയിക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തു.