സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാന്‍ ചാണകം കൊണ്ടുള്ള പ്രത്യേക ചിപ്പ് അവതരിപ്പിച്ച് രാഷ്ട്രീയ കാമേധനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കഥിരിയ. ‘ഗോസത്വ കവച്’ എന്ന പേരിലുള്ള ചിപ്പ് റേഡിയേഷനെ ചെറുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ് കാമധേനു ആയോഗ് ചെയര്‍മാന്റെ അവകാശവവാദം.
ചാണക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായി ‘കാമധേനു ദീപാവലി അഭിയാന്‍’ പ്രചരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഗോസത്വ കവച് വല്ലഭായ് കഥിരിയ പ്രദര്‍ശിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കഥിരിയ വ്യക്തമാക്കി. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്’ ചിപ്പ് വികസിപ്പിച്ചത്. ചാണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കും. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീടുകളില്‍ ചാണകം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചാല്‍ ആളുകളെ അവ റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കുമെന്നും കഥിരിയ കൂട്ടിച്ചേര്‍ത്തു.
ദീപാവലിക്ക് വീടുകളില്‍ ചൈനയില്‍ നിന്നുള്ള ദീപങ്ങള്‍ ഉപയോഗിക്കരുതെന്നും കഥിരിയ ആവശ്യപ്പെട്ടു. ചാണകം കൊണ്ടുള്ള ദീപങ്ങളും സ്വദേശി ഉല്‍പന്നങ്ങളും ഉപയോഗിക്കണമെന്നും അത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ആശയത്തിന് കൂടുതല്‍ ശക്തിപടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്.