KeralaLatest

കോവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തിലേക്ക്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കോവിഡ് നിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച്‌ കേന്ദ്രസര്‍ക്കാര്‍. കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തരമായ ഇടപെടല്‍.

നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ച കൊണ്ട് പതിനായിരത്തോളം രോഗികള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതല്ലാതെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരും ഉണ്ട്. ഇവരുടെ എണ്ണം കൃത്യമായി ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ ടി പി സി ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ആകെ പരിശോധനയില്‍ 75 ശതമാനവും ആര്‍ ടി പി സി ആര്‍ ആക്കാനാണ് തീരുമാനം. ആന്റിജന്‍ പരിശോധനയുടെ ഫലപ്രാപ്തി 50 മുതല്‍ 70 ശതമാനം വരെ ആണെന്നതിനാല്‍ കോവിഡ് സ്ഥിരീകരണത്തിന് ആര്‍ ടി പി സി ആര്‍ തന്നെ ഉപയോഗപ്പെടുത്തും. കോവിഡ് പ്രതിരോധത്തില്‍ തുടക്കത്തില്‍ പ്രശംസകളേറ്റു വാങ്ങിയ കേരള മാതൃക, കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോപണങ്ങളുടെ മുള്‍മുനയിലാണ്.

Related Articles

Back to top button