കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്സുമാര്‍ ഉള്‍പ്പെടെ 19 പേരെ തിരിച്ചയയ്ക്കും
സിന്ധുമോൾ. ആർ
കുവൈറ്റ്: കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്സുമാര്‍ ഉള്‍പ്പെടെ 19 പേരെ തിരിച്ചയയ്ക്കാന്‍ തീരുമാനം. എംബസിയുടെ ഇടപെടലില്‍ ഇവരെ തിരിച്ചയയ്ക്കുന്നത് വിരലടയാളം രേഖപ്പെടുത്താതെയാണ്. എന്നാല്‍ വിസാകാലാവധി കഴിഞ്ഞവരെ കുവൈറ്റിലെത്തിച്ച ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സാമാ ട്രാവല്‍സ് ഏജന്‍സി ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനത്തില്‍ 200 പേരാണ് ഇന്നലെ കുവൈറ്റിലെത്തിയത്. എംഒഎച്ച് സ്റ്റാഫ് നഴ്സുമാര്‍, കെഒസി സ്റ്റാഫുകള്‍,മിനിസ്ട്രി ഓഫ് ഏജ്യൂക്കേഷനിലെ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്വകാര്യ കമ്പനി ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനത്തില്‍ ഇന്നലെ കുവൈറ്റിലെത്തിയത്. ഈ സംഘത്തിലെ 70 പേരുടെ വിസാകാലാവധി കഴിഞ്ഞിരുന്നു.ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് വിമാനം കുവൈറ്റിലെത്തിയത്. വിസാ കാലാവധി കഴിഞ്ഞ 70 പേരില്‍ 51 പേരെ കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ – വിസ വഴി പുറത്തെത്തിച്ചു. എന്നാല്‍ 19 പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. 59,000രൂപ മുടക്കി സാമാ ട്രാവല്‍സ് ചാര്‍ട്ടേര്‍ഡ് ചെയ്ത വിമാനത്തിലാണ് ഇവരെല്ലാം കുവൈറ്റിലെത്തിയത്.