KeralaLatest

അനൗണ്‍സ്മെന്റ് തെറ്റി, എഴുപതോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി

“Manju”

കൊല്ലം: റെയില്‍വേ അനൗണ്‍സ്‌മെന്റില്‍ ട്രെയിനെത്തുന്ന പ്ലാറ്റ്‌ഫോം മാറിപ്പോയതോടെ എഴുപതോളം യാത്രക്കാര്‍ ട്രെയിന്‍ കിട്ടാതെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.
പ്രതിഷേധിച്ച യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ കയറ്റിവിട്ട് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ തടിയൂരി. ഇന്നലെ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ സംഭവം. പുനലൂര്‍ – മധുര എക്‌സ്‌പ്രസില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരെയാണ് തെറ്റായ അനൗണ്‍സ്മെന്റ് വഴി തെറ്റിച്ചത്.
യാത്രക്കാരില്‍ ഏറെയും മധുര കണ്ണാശുപത്രിയില്‍ തിമിര ശസ്‌ത്രക്രിയയ്ക്ക്‌ പോകാന്‍ കാത്തുനിന്ന സ്‌ത്രീകളും കുട്ടികളും അവരുടെ ബന്ധുക്കളുമാണ്‌. എല്ലാ ദിവസവും വൈകിട്ട്‌ ആറരയ്‌ക്ക്‌ മധുര ട്രെയിന്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ ഫോമിലാണ്‌ എത്തുന്നത്‌. മാന്നാര്‍ ഉള്‍പ്പെടെ ദൂരെ നിന്നുമെത്തിയ യാത്രക്കാര്‍ ബുധനാഴ്‌ച പതിവുപോലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റില്‍ മധുര ട്രെയിന്‍ മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നാണ്‌ അറിയിച്ചത്‌. ഇതോടെ യാത്രക്കാര്‍ ബാഗും ലഗേജുമായി മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ പോയി. അധികം വൈകാതെ ട്രെയിന്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന്‌ തിരുത്തിക്കൊണ്ട്‌ അറിയിപ്പ്‌ വരികയും ചെയ്‌തു. ഈ സമയം ട്രെയിന്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിയിരുന്നു. അപ്പോഴേക്കും യാത്രക്കാര്‍ ആശങ്കയിലായി. മൂന്നില്‍ നിന്ന് ബാഗുമായി രോഗികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഒന്നിലേക്ക്‌ എത്തിയപ്പോഴേക്കേും ട്രെയിന്‍ പുറപ്പെട്ടിരുന്നു.
പെരുവഴിയിലായ യാത്രക്കാര്‍ കൂട്ടത്തോടെ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫീസില്‍കയറി പ്രതിഷേധിച്ചു. തുടര്‍ന്ന്‌ യാത്രക്കാരെ 7.30 നുള്ള നാഗര്‍കോവില്‍ ഏറനാട്‌ എക്‌സ്‌പ്രസില്‍ കയറ്റിവിട്ടു. ഏറനാട്‌ രാത്രി 10.30ന്‌ നാഗര്‍കോവില്‍ എത്തുന്നത് വരെ കൊല്ലത്ത്‌ നിന്നുപോയ മധുര എക്‌സ്‌പ്രസ്‌ നാഗര്‍കോവില്‍ പിടിച്ചിടാമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button