സിന്ധുമോള്‍ ആര്‍
കുടുംബം പോറ്റുന്നതിനായി സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ കൊവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകള്‍ ഏറ്റെടുത്ത് പ്ളസ്ടു വിദ്യാര്‍ത്ഥിയായ യുവാവ്. ഡല്‍ഹി സീമാപുര്‍ സ്വദേശിയായ മുഹമ്മദ് ചാന്ദ് ആണ് രാജ്യത്ത് നിലവില്‍ ഒട്ടും സുരക്ഷതിമല്ലെന്ന് തന്നെ പറയാവുന്ന ജോലിക്ക് ഇറങ്ങിത്തിരിച്ചത്. താനും സഹോദരങ്ങളും ഉള്‍പ്പെടെ ഏഴംഗ കുടുംബത്തിന്റെ പട്ടിണി അകറ്റണം, അമ്മയുടെ മരുന്നിന്റെ ചിലവുകള്‍ കണ്ടെത്തണം ഇതൊക്കെയാണ് ഈ യുവാവിന്റെ ലക്ഷ്യങ്ങള്‍. പലയിടത്തും ജോലിക്കായി അലഞ്ഞെങ്കിലും ലഭിച്ചില്ല. ഒടുവില്‍ ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ തൂപ്പു ജോലിക്കാരനായി ജോലി ലഭിച്ചു. കൊവിഡ്ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം കൈകാര്യം ചെയ്യലും ഈ ജോലിയുടെ ഭാഗമായിരുന്നു.
12 മണി മുതല്‍ 8 മണി വരെ നീളുന്ന ഷിഫ്റ്റില്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തിലെത്തിക്കണം. അവിടെയെത്തി മൃതദേഹം പുറത്തിറക്കി സ്ട്രെച്ചറില്‍ കിടത്തണം. സംസ്കാര ചടങ്ങുകള്‍ക്ക് സഹായിക്കണം’ അപകടം തന്നെയാണെന്ന് അറിഞ്ഞുകൊണ്ടാണ് ജോലി സ്വീകരിച്ചതെന്നാണ് ചാന്ദ് പറയുന്നത്. രോഗവ്യാപനത്തിനുള്ള സാദ്ധ്യതയും കൂടുതലാണ്. പക്ഷെ എനിക്ക് ജോലി അത്യാവശ്യമായിരുന്നു. കുടുംബം നോക്കാന്‍. വീട്ടില്‍ പലപ്പോഴും ഒരുനേരത്തെ ഭക്ഷണം മാത്രമാണുണ്ടാകാറ്. വൈറസിനെ അതിജീവിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വിശപ്പ് അതിജീവിക്കാനാകില്ല. ഞങ്ങള്‍ക്ക് ഭക്ഷണം വേണം. പിന്നെ അമ്മയുടെ മരുന്നു ചിലവുകളും.’ ചാന്ദ് പറയുന്നു. 17000 രൂപയാണ് ചാന്ദിന്‍റെ ശമ്പളം ഇതുകൊണ്ട് ഒരുവിധം കഴിഞ്ഞു പോകാമെന്നാണ് വിശ്വാസമെന്നും യുവാവ് പറയുന്നു.
ദിവസേന രണ്ട് മൂന്ന് മൃതദേഹങ്ങളാണ് ചാന്ദിന് കൈകാര്യം ചെയ്യേണ്ടി വരുന്നത്. പി പി ഇ കിറ്റടക്കം ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എങ്കിലും രോഗസാദ്ധ്യത തള്ളിക്കളയാനാകില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ചാന്ദ് കുളിച്ച് വൃത്തിയാകും.. കുടുംബവുമായി നിശ്ചിത അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ‘ എല്ലാ മുന്‍കരുതലുകളും ഞാന്‍ സ്വീകരിക്കുന്നുണ്ട്. പക്ഷെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ചാന്ദ് പറയുന്നു.