സൈനിക സ്കൂള്‍ സാമ്പത്തിക പ്രതിസന്ധിയില്‍
ശ്രീജ.എസ്
തിരുവനന്തപുരം; കേരളത്തിലെ ഏക സൈനിക സ്കൂളായ കഴക്കൂട്ടം സൈനിക സ്കൂള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്കൂള്‍ അടച്ചുപൂട്ടേണ്ടി വരും. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സൈനിക സ്കൂള്‍ സൊസൈറ്റിക്കാണു രാജ്യത്തെ സൈനിക സ്കൂളുകളുടെ നിയന്ത്രണം.
പാങ്ങോട് സൈനിക സ്റ്റേഷന്‍ പരിസരത്തു നിന്ന് 1964 ലാണു സ്കൂള്‍ കഴക്കൂട്ടത്തേക്കു മാറ്റിയത്. 640 വിദ്യാര്‍ഥികളും 80 ജീവനക്കാരുമാണ് സ്ക്കൂളില്‍ ഉള്ളത്. വിദ്യാര്‍ഥികളെ പ്രതിരോധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക സ്കൂളുകള്‍ ആരംഭിച്ചത്.
അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള ശമ്പളം നല്‍കേണ്ടത് സ്കൂള്‍ ഫീസിനത്തില്‍ നിന്നാണെന്നായിരുന്നു സൈനിക സ്കൂളുകള്‍ രൂപീകരിച്ചപ്പോള്‍ ഉള്ള നിര്‍ദേശം. ചെലവു കൂടുമ്പോള്‍ ഫീസ് വര്‍ധിപ്പിച്ച് സാമ്പത്തിക പ്രശ്നം പരിഹരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഫീസ് അടക്കം ഒരു വര്‍ഷം ശരാശരി 4.5 കോടി രൂപ സ്കൂളിനു ലഭിക്കുമ്പോള്‍, ശമ്പളം-പെന്‍ഷന്‍ ഇനത്തില്‍ മാത്രം 9.5 കോടി രൂപ ചെലവ്.
സ്കൂള്‍ സൊസൈറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ പ്രതിരോധ മന്ത്രിയാണ്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവരെല്ലാം കേണല്‍, ലഫ്. കേണല്‍ റാങ്കിലുള്ളവരാണ്. എല്ലാ സ്കൂളുകളിലും എന്‍സിസി സ്റ്റാഫ്, പിടി സ്റ്റാഫ് എന്നിവരെ അനുവദിക്കുന്നതും പ്രതിരോധ സേനയാണ്. പ്രതിരോധ സേനാംഗങ്ങളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പും നല്‍കുന്നത് സേനയാണ്.