ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ ലൈസന്‍സ് റദ്ദാക്കും. നിയമം പ്രാബല്യത്തില്‍
സിന്ധുമോൾ. ആർ
കൊച്ചി: ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെടാമെന്ന വ്യാമോഹം ഇനി ആര്‍ക്കും വേണ്ട. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തില്‍. നിലവിലെ പിഴയായ 500 രൂപയ്ക്ക് പുറമേ ആവും മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍. ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്.
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. 2020 ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസര്‍ക്ക് പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിങ് അധികാരിക്ക് ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരം നല്‍കിയിരിക്കുന്നു. എല്ലാ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ 20 ശതമാനത്തോളം കുറയ്ക്കുവാന്‍ കഴിയുമെന്നാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.