സര്‍ക്കാര്‍ പ്രസുകളില്‍ പി.എസ്.സിയുടെ ഒ.എം.ആര് ഷീറ്റ് അച്ചടി ആരംഭിച്ചു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സര്‍ക്കാര്‍ പ്രസുകളില്‍ പി.എസ്.സിയുടെ ഒ.എം.ആര് ഷീറ്റ് അച്ചടി ആരംഭിച്ചു. തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട അച്ചടികള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ കോണിക്ക മിനോല്ട്ട മെഷീനിലാണ് അച്ചടി. മണ്ണന്തല പ്രസില്‍നിന്ന് അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ പ്രസിലെത്തിച്ച് ബാര്‍കോഡ് രേഖപ്പെടുത്താനാണ് തീരുമാനം. ഈ മാസം 1,25,000 ഷീറ്റുകളാണ് പി.എസ്.സിക്ക് കൈമാറുക. ഇതരസംസ്ഥാനങ്ങളിലെ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന ഷീറ്റുകള്‍ ഗുണനിലവാരമില്ലായ്മയെ തുടര്‍ന്ന് മെഷീനുകള്‍ പുറംതള്ളിയതിനെ തുടര്‍ന്നാണ് ആഗസ്റ്റ് മുതല്‍ ഷീറ്റുകള്‍ സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്.
27 ലക്ഷം ഷീറ്റുകള്‍ ആദ്യഘട്ടമായി അച്ചടിച്ച് വാങ്ങാനായിരുന്നു കമീഷന് തീരുമാനം. കിഫ്ബി വഴി ആറ് കോടിയുടെ ഫൈവ് കളര്ഷീറ്റ് ഫെഡ് ഓഫ്സെറ്റ് പ്രിന്റിങ് മെഷീന് വാങ്ങി അച്ചിടിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതോടെയാണ് അവസാനം തെരഞ്ഞെടുപ്പു കമീഷന് നല്കിയ മെഷീനുകളില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഒ.എം.ആര് ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകള്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ പ്രസില്‍നിന്ന് നഷ്ടമായത് സംബന്ധിച്ച കേസ് സൈബര്‍ പൊലീസിന് കൈമാറി. കേസില്‍ ഒന്നാം പ്രതിയായ ഒന്നാം ഗ്രേഡ് ബൈന്‍ഡര്‍ വി.എല്‍. സജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ബാര്‍കോഡിങ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആര് ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഇതുസംബന്ധിച്ച് ഫയലുകളും ലാപ്പ്ടോപ്പില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും തിരിച്ചെടുക്കാനാകാത്തവിധം സജി നശിപ്പിച്ചതായാണ് അച്ചടിവകുപ്പ് ഡയറക്ടര്‍ എ. ജയിംസ് രാജ് പൊലീസില്‍ നല്കിയ പരാതി.