IndiaLatest

പോസ്റ്റല്‍ ബാലറ്റ് കാണാനില്ല; രാഷ്ട്രീയ ഇടപെടല്‍ എന്ന് ആരോപണം; പോസ്റ്റ്മാന് എതിരെ കേസ്

“Manju”

നെടുമങ്ങാട്: തിരുവനന്തപുരത്ത് വീണ്ടും പോസ്റ്റല്‍ വോട്ട് വിവാദം. ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് കാണാനില്ലെന്നാണ് പരാതി. വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച്‌ സമരം നടത്തി.
വട്ടപ്പാറ വേങ്കോട് പോസ്റ്റ്‌ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്റ്മാന്‍ ബാലചന്ദ്രന്റെ കൈയില്‍ നിന്നാണ് ബാലറ്റ് കാണാതായത്. കൂടാതെ പോസ്റ്റ്മാന്റെ മൊബൈല്‍ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടര്‍ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോസ്റ്റല്‍ ബാലറ്റ് കാണാതായതോടെ പോസ്റ്റ് മാസ്റ്റര്‍ ശ്രീലക്ഷ്മിയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തതായി നെടുമങ്ങാട് സിഐ വി രാജേഷ് കുമാര്‍ പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ യുഡിഎഫ് ജില്ലാ സ്ഥാനാര്‍ത്ഥി തേക്കട അനില്‍കുമാര്‍, കരുപ്പൂര്‍ സുരേഷ്, ബാബുരാജ് തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഒടുവില്‍ ഉച്ചയോടെ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വിവാദമായ പോസ്റ്റല്‍വോട്ട് ക്രമക്കേട് നടന്നത് വട്ടപ്പാറയിലായിരുന്നു.

Related Articles

Back to top button