KeralaLatestThiruvananthapuram

സിപിഐ കോര്‍പ്പറേഷന്‍ – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഇടതുപക്ഷത്തിനൊപ്പം ജനങ്ങള്‍ നിലയുറപ്പിക്കും: സിപിഐ

“Manju”

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം: സിപിഐ കോര്‍പ്പറേഷന്‍ – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ (പികെവി സ്മാരകം) നടന്ന പത്രസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ മാങ്കോട് രാധാകൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാ വ്യാജ പ്രചാരണങ്ങളെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ആസൂത്രിത ഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസിലാക്കിയ യുഡിഎഫും ബിജെപിയും വിഭ്രാന്തിയില്‍ പെട്ടുഴലുകയാണ്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ സാക്ഷാത്കരിച്ച വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മുന്നിലുണ്ട്. ഇടതുപക്ഷം നേതൃത്വം നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണമികവും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ അവതരിപ്പിച്ച 600 വാഗ്ദാനങ്ങളില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത് ചുരുക്കം ചിലതു മാത്രം. നമ്മുടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ അതിവേഗ വികസന-ക്ഷേമ പദ്ധതികളാണ് യാഥാര്‍ത്ഥ്യമാക്കിയത്. ഈ വസ്തുതകളെല്ലാം ജനങ്ങളുടെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുമ്പോഴാണ് വികസന ജനക്ഷേമ പദ്ധതികള്‍ക്ക് എതിര്‍ നിന്ന യുഡിഎഫും ബിജെപിയും കപട പ്രചാരണങ്ങളുമായി രംഗത്തുവരുന്നത്. സത്യം തിരിച്ചറിയാന്‍ വിവേകമുള്ള സമ്മതിദായകര്‍ക്ക് കഴിയും.

തിരുവനന്തപുരം നഗരസഭയും ജില്ലാ പഞ്ചായത്തും ഇക്കാലയളവില്‍ നടപ്പാക്കിയ മാതൃകാപരവും ജനക്ഷേമപരവുമായ പ്രവര്‍ത്തനങ്ങള്‍ തലസ്ഥാനത്തെ വോട്ടര്‍മാരുടെ മുമ്പിലുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ആക്ഷേപങ്ങള്‍ ഉന്നയിക്കാനാകാത്ത ഭരണമികവാണ് കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും കാഴ്ചവച്ചത്. തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറുമെന്ന് സിപിഐ കരുതുന്നു.
ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സമ്പൂര്‍ണ ഐക്യത്തോടെയാണ് മത്സരിക്കുന്നത്. അപൂര്‍വം ചില പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷനുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് അന്തിമ തീരുമാനം ആകാത്തത്.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും സിപിഐ മത്സരിക്കും. 73 ഗ്രാമപഞ്ചായത്തിലും 11 ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റിയിലും നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഉള്‍പ്പെടെ 325 ലധികം സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.

Related Articles

Back to top button