സിന്ധുമോൾ. ആർ
ലഖ്നൗ : ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ്ക്ക് ജന്മദിനാശംസ നല്‍കാന്‍ സമ്മാനങ്ങളുമായി 2000 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ ഇരുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കാമുകിയെ കാണുന്നതിനാണ് ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സല്‍മാന്‍ എന്ന യുവാവ് യാത്ര ചെയ്ത് എത്തിയത്. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാന്‍ യുവാവ് എത്തിയതോടെ വീട്ടുകാര്‍ ബഹളം വയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിമാനത്തിലും ബസിലും സഞ്ചരിച്ചാണ് യുവാവ് എത്തിയത്. കാമുകിക്കായി ടെഡി ബിയറും മിഠായികളും കരുതുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ തടയുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ഒരു രാത്രിമുഴുവന്‍ സ്റ്റേഷനില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ഇയാളെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. പിന്നീട് സ്വയം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ ജനിച്ച സല്‍മാന്‍ ജോലി ചെയ്യുന്നത് ബംഗളൂരുവിലാണ്. ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു.