Kerala

മന്ത്രി കെ. ടി ജലീലിന്റെ ഡോക്ടറേറ്റ് പുനഃപരിശോധിക്കണമെന്ന് പരാതി

“Manju”

തിരുവനന്തപുരം• നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ഗവേഷകനായ മന്ത്രിയുടെ സ്വന്തം കുറിപ്പുകളിൽ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പരിശോധനയ്ക്കു ഗവർണർ കൈമാറി.

പ്രബന്ധത്തിൽ ഗവേഷകന്റേതായി മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക് വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റിയാണ് ഗവർണർക്കു പരാതി നൽകിയത്. ക്യാംപയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു.
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്‌ലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരള സർവകലാശാലയിൽനിന്ന് 2006ൽ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രൻ നായർ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നൽകിയതെന്നു പരാതിയിൽ പറയുന്നു.

തന്റെ ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. മൂലഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾക്കു പകരം പലതവണ പകർപ്പിനു വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്ത കാലത്ത് ചർച്ചാ വിഷയമായതിനെ തുടർന്നു മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button