ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് സേനക്ക് പരിശീലനം സിദ്ധിച്ച മൃഗങ്ങളെ കൈമാറി
ബിന്ദുലാൽ തൃശൂർ
ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം, പ്രത്യേകിച്ച് സേനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പരിശീലനം നൽകിയ 20 കുതിരകളെയും കുഴി ബോംബ് കണ്ടെത്താൻ പരിശീലനം നൽകിയ പത്ത് നായകളെയും ഇന്ത്യൻ സേന,ബംഗ്ലാദേശ് സേനയ്ക്ക് കൈമാറി. ഇന്ത്യൻ സേനയുടെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർ ആണ് മൃഗങ്ങൾക്ക് വേണ്ട പരിശീലനം നൽകിയത്. ഇവയുടെ പ്രത്യേക പരിശീലനത്തിനും പരിപാലനത്തിനുമായി ബംഗ്ലാദേശ് സേന ഉദ്യോഗസ്ഥർക്ക് വേണ്ട പരിശീലനവും ഇന്ത്യൻ സേന നൽകിക്കഴിഞ്ഞു.
കൈമാറ്റ ചടങ്ങിൽ, ബ്രഹ്മാസ്ത്ര കോർ മേധാവി മേജർ ജനറൽ നരീന്ദർ സിംഗ് ഖ്രൌദ് ആണ് ഇന്ത്യൻ സേന പ്രതിനിധി സംഘത്തെ നയിച്ചത്. ജസ്സൂർ ആസ്ഥാനമായുള്ള ഡിവിഷൻ കമാൻഡിങ് ചീഫ് മേജർ ജനറൽ മുഹമ്മദ് ഹുമയൂൺ കബീറാണ് ബംഗ്ലാദേശ് സേനാ പ്രതിനിധി സംഘത്തെ നയിച്ചത്. ഇന്ത്യ, ബംഗ്ലാദേശ് അതിർത്തിയിലെ പെട്രപോൾ – ബെനപോൾ സംയോജിത ചെക്ക് പോസ്റ്റിൽ ആണ് കൈമാറ്റ ചടങ്ങ് നടന്നത്.ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, ബ്രിഗേഡിയർ ജെ എസ് കീമയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
അതിർത്തി രാഷ്ട്രങ്ങളുമായുള്ള മികച്ച ബന്ധത്തിന് മാതൃകയാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഇത് വഴി കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .