സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനായ ഗുൽമർഗ് മഞ്ഞുമൂടിയിരിക്കുകയാണ്. ഇൗ സുന്ദരകാഴ്ചകൾ ആസ്വദിക്കുവാനായി സഞ്ചാരികളുടെ തിരക്കാണ്. കശ്മീരിലെ ഗുൽമാർഗിലും മറ്റു സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.
ഗുൽമാർഗ്, ബാരാമുള്ള, പ്രശസ്ത ടൂറിസ്റ്റ് റിസോർട്ടായ സോനമാർഗ്, ഗണ്ടർബാൽ ജില്ല എന്നിവിടങ്ങളിലെ സ്കീ റിസോർട്ടിൽ നിന്നാണ് മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. േകാവിഡ് 19 നെ തുടർന്ന് തകര്‍ന്ന ടൂറിസം മേഖല ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഇൗ മഞ്ഞുവീഴ്ച കശ്മീർ താഴ്‌വരയെ ജീവസുറ്റതാക്കിമാറ്റി. മഞ്ഞുക്കാലം ആസ്വദിക്കുവാനായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് എത്തിയത്.
‘ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെ ഒരു നിമിഷമാണ്. മാർച്ച് മുതൽ ലോക്ഡൗണ്‍ കാരണം ടൂറിസം മേഖലയും മറ്റു ബിസിനസ്സും വളരെ തകർന്നിരുന്നു, ഇപ്പോഴിതാ ടൂറിസം സാവധാനത്തിൽ മുന്നേറുകയാണ്, ഈ മഞ്ഞുവീഴ്ച ഞങ്ങൾക്ക് ഒരു ദീപാവലി സമ്മാനമാണ്. കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് വരും എന്ന പ്രതീക്ഷയിലാണ്. കോവിഡ് മുന്‍കരുതലുകളും മാനദണ്ഡങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഗുൽമാർഗിലെ ടൂറിസ്റ്റ് ഗൈഡ് സഹൂർ അഹ്മദ്.
ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മഞ്ഞുവീഴ്ചയുണ്ടായത്. മഴയെത്തുടർന്ന് ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ താപനിലയും കുറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുഫ്രി, മണാലി, എന്നിവിടങ്ങളിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം രാംബാനിലെ പ്രധാനപ്പെട്ട ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചുപൂട്ടാൻ നിർബന്ധിതരായിരിക്കുയാണ്. കുപ്വാര, ബന്ദിപോര, ബാരാമുള്ള, ഗണ്ടർബാൽ എന്നീ നാല് ജില്ലകൾക്ക് ഹിമപാത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡിലെ കേദാർനാഥിലെയും യമുനോത്രിയിലെയും ഹിമാലയൻ ആരാധനാലയങ്ങൾ ശീതകാലത്തേക്ക് അടച്ചിരിക്കുകയാണ്.