ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന ബസിന്റെ ഫ്‌ളാഗ് ഓഫ് പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി നിര്‍വഹിച്ചു. ഗതാഗതരംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടുവെപ്പാണ് ഹൈഡ്രജൻ ഫ്യുവല്‍ സെലിലൂടെ രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജൻ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ആഗോള ചാമ്പ്യനാകാൻ ഭാരതം ഒരുങ്ങുകയാണ്. ഹൈഡ്രജന്റെ ആഗോള ആവശ്യം 2050-ഓടെ ഏഴ് ഇരട്ടിയായി 500-800 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര വശ്യം നാലിരട്ടി വര്‍ദ്ധിച്ച് 6 ദശലക്ഷം ടണ്ണില്‍ നിന്ന് 28 ദശലക്ഷം ടണ്ണായി ഉയരുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷനും ടാറ്റ മോട്ടോഴ്‌സും സംയുക്തമായാണ് ബസുകളിലേക്കാവശ്യമായ ഇന്ധന സെല്‍ വികസിപ്പിച്ചത്.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജനാണ് ബസുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന 15 ബസുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കുക. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷനില്‍ പവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണ സര്‍വീസ് നടത്തുക. ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്റെ ഫരീദാബാദിലെ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് കാമ്ബസില്‍ ഇന്ധനം നിറയ്‌ക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണത്തിലൂടെയാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 3 ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലേയളവ്. ഡീസല്‍ ബസുകള്‍ക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. എന്നാല്‍ ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധനക്ഷമത ഏകദേശം 12 കിലോമീറ്ററാണ്.