സിന്ധുമോൾ. ആർ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം നാളെ മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചു. നിലവില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ ഇന്ന് രാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ കിഴക്കുള്ള ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറുദിശയില്‍ നീങ്ങുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കൂടുതല്‍ ശക്തിയാര്‍ജിച്ച് തമിഴ്നാട് തീരത്തേക്കു നീങ്ങും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം.
കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ രണ്ടിനോടെ ദുരിതാശ്വാസ ക്യാന്പുകള്‍ ആരംഭിക്കാന്‍ തയാറെടുക്കാന്‍ റവന്യൂ, തദ്ദേശവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതീവജാഗ്രത വേണം. എറണാകുളം വരെയുള്ള ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റ് ശക്തമാകുകയാണെങ്കില്‍ 2-ാം തീയതിയോടെ ദുരിതാശ്വാസക്യാംപുകള്‍ തുടങ്ങാന്‍ റവന്യു, തദ്ദേശ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.
അടച്ചുറപ്പില്ലാത്തതും ശക്തമായ മേല്‍ക്കൂരയില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണം. മേല്‍ക്കൂരയ്ക്ക് ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ചുമരിനും മേല്‍ക്കൂരയ്ക്കും ഇടയിലൂടെ വിടവുണ്ടെങ്കില്‍ കാറ്റു കയറി അപകടത്തിനു സാധ്യത കൂടുതലാണ്. കാറ്റുള്ള സമയത്ത് വാതിലുകളും ജനലുകളും അടച്ചിടണം. ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു