കണ്ണീരുമായി മുന്നില്‍ വരുന്നവര്‍ക്കെല്ലാം പടച്ചോന്റെ സന്നിധിയില്‍ ഒരുപോലെയാണ്.അതാണ് തിരുവനന്തപുരത്തെ ബീമാപള്ളി. അവിടേയ്ക്കാണ് ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു തന്റെ ഗുരുവിനെ തേടി പോയത്. ഗുരു ഗുരുവിനെ തേടി ഒരുപാട് വര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആ മഹാ സംഗമം നടന്നത് അവിടെ വച്ചായിരുന്നു. ഗുരുവിനെ തേടിയുള്ള ആത്മീയ യാത്രയില്‍ ശിവഗിരിയില്‍ നിന്നും ഒരു ദിവസം രാത്രി ഗുരു ബീമാ പള്ളിയിലെത്തി. ദൈവകാരുണ്യം സാക്ഷിയായാണ് ആ ഗുരുശിഷ്യസംഗമം നടന്നത്. നവജ്യോതിശ്രീകരുണാകര ഗുരുവിന്റെ ഗുരുവായ ഖുറേഷ്യഫക്കീറിനെ കണ്ടുമുട്ടുന്നത് അവിടെ വച്ചാണ്. ഗുരുവിന്റെ സുദീര്‍ഘമായ അന്വേഷണം അവിടെ സഫലമാവുകായായിരുന്നു.
ഗുരു സഞ്ചരിച്ച ആ വഴികളെല്ലാം ഒന്നു കൂടി ഓര്‍ത്തുകൊണ്ട് ഇന്ന് ഗുരുവിന്റെ ശിഷ്യരും ആ പാതയിലൂടെ സഞ്ചരിച്ചു. ബീമപള്ളിയില്‍ അല്പ നേരം പ്രാര്‍ത്ഥനിരതരായതിന് ശേഷം അവര്‍ കല്ലടി മസ്താന്റെ ഖബറിനു മുന്നിലും ധ്യാനനിരതരായി. ഗുരുവിന് അന്വേഷിച്ച് ശ്രീകരുണാകര ഗുരു ഒരു ദിവസം അന്തിയുറങ്ങിയ ഇടമാണ്. അവിടെയാണ് ശാന്തിഗിരി അവധൂത സംഘം ഇന്നലെ അന്തിയുറങ്ങിയത്. അങ്ങനെയൊരു ഭാഗ്യം കൂടി ഈ ശിഷ്യപരമ്പരയ്ക്ക് ലഭിച്ചു.
ബീമാപള്ളിയുടെ പുറത്തുള്ള ചെറിയ ബാവാ പള്ളിയിലാണ് കല്ലടി ബാവയുടെ ഖബര്‍. എന്നോ ഒരു നാളില്‍ ബീമാ പള്ളിയില്‍ എത്തിയതാണ് മസ്താന്‍. അദ്ദേഹത്തെ കാണാനും ഭക്ഷണവും വസ്ത്രവും നല്‍കുവാനുമായി ധാരാളം ആളുകള്‍ വരുമായിരുന്നു. ആരുടെയെങ്കിലും കയ്യില്‍ നിന്ന് കുറച്ച് ഭക്ഷണം മാത്രം വാങ്ങി കഴിച്ച് ബാക്കിയുള്ളത് ആര്‍ക്കെങ്കിലും കൊടുക്കുമായിരുന്നു.
തന്റെ മുന്നില്‍ വരുന്നവരില്‍ ചിലരുടെ നേരെ ചെറിയകല്ലെടുത്ത് എറിയുന്ന രീതിയുണ്ടായിരുന്നു മസ്താന്. അദ്ദേഹത്തിന്റെ അനുഗ്രഹമായിട്ടാണ് ആളുകള്‍ ആ ഏറിനെ കരുതിയിരുന്നത്. അങ്ങനെയാണേ്രത കല്ലടി മസ്താന്‍ എന്ന പേരുവന്നത്. കല്ലടി മസ്താനും ഗുരുവുമായുള്ള ബന്ധവും വളരെ വലുതാണ്. അവധൂത യാത്രയ്ക്കിടയില്‍ പലപ്പോഴും ഗുരു കല്ലടി മസ്താനെ കണ്ടിട്ടുണ്ട്. ഗുരുവിന് കല്ലടി മസ്താന്‍ ചായ കൊടുക്കുമായിരുന്നു. ശേഷം ഗുരുവിനെ കുറിച്ച് ഒരു ശ്ലോകവും ചൊല്ലാറുണ്ടായിരുന്നു. അത്രയും ആത്മബന്ധമായിരുന്നു ഗുരുവും കല്ലടി മസ്താനും തമ്മില്‍.
അവധൂത വൃത്തിയെക്കുറിച്ചും അതിന്റെ വൈശിഷ്ട്യത്തെക്കുറിച്ചും യാത്രയുടെ ഫലമായി ജീവനിലുണ്ടാവുന്ന പരിവര്‍ത്തനത്തെ കുറിച്ചും ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സംഘത്തിലുള്ളവര്‍ക്കായി പറഞ്ഞുകൊടുത്തു.