സിന്ധുമോൾ. ആർ
കാസര്‍കോട്: ഇരട്ടക്കൊലയുടെ നേരറിയാന്‍ സി.ബി.ഐ എത്തുംമുമ്പേ ജനഹിതം പരിശോധിക്കപ്പെട്ട പുല്ലൂര്‍ പെരിയയിലെ ഫലം സംസ്ഥാനം ഉറ്റുനോക്കുന്നതായിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തം വീണ മണ്ണ് യു.ഡി.എഫ് തിരിച്ചുപിടിക്കുമോ അതോ ഇടതുപക്ഷം നിലനിര്‍ത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഇരുവരും കൊല്ലപ്പെട്ട പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ആര്. രതീഷ് 355 വോട്ടിന് വിജയിച്ചു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ കല്യോട്ട് വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെയാണ് അതേ വാര്‍ഡില്‍ രണ്ട് ചെറുപ്പക്കാര്‍ വെട്ടേറ്റുവീണത്. അതില്‍ കേരളമാകെ ഞെട്ടി. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട വാര്‍ഡില്‍ കൃപേഷ് -ശരത്ലാല് രക്തസാക്ഷി സ്മാരകം ഉയര്‍ന്ന് വന്നിരുന്നു.
ഇത്തവണ വാര്‍ഡ് മാത്രമല്ല, ഗ്രാമ പഞ്ചായത്ത് തന്നെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു പൂല്ലൂര്‍ പെരിയയില്‍ യു.ഡി.എഫ് പോരിനിറങ്ങിയത്. അതിെന്റ ആദ്യഘട്ടം എന്ന നിലയില്‍ ഗ്രൂപ് തര്‍ക്കങ്ങള്‍ക്ക് വിടനല്‍കി പാര്‍ട്ടി ഒരുമിച്ച് പോരാടി. എ ഗ്രൂപ്പിന് മേധാവിത്വമുള്ള പഞ്ചായത്തില്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഐ ഗ്രൂപ് മത്സരത്തിന് നിന്നില്ല.
കോണ്‍ഗ്രസും സി.പി.എമ്മും തുല്യശക്തികളാണ് പുല്ലൂര്‍ പെരിയയില്‍. ഏറെക്കാലം സി.പി.എം ഭരിച്ച ശേഷം 2010ല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, 2015ല്‍ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി തര്‍ക്കം കാരണം പല വാര്‍ഡുകളും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിെന്റ ഹൃദയഭാഗമായ കല്യോട്ട് അഞ്ചാംവാര്‍ഡില്‍ സി.പി.എം നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിക്കുകയായിരുന്നു.