സിന്ധുമോൾ. ആർ
കോഴിക്കോട് : കോവിഡില്‍ നിന്ന് കര കയറാന്‍ തുടങ്ങിയ ജില്ലയെ ഭീതിയിലാഴ്ത്തിയാണ് ഷിഗെല്ലാ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയില്‍ ഷിഗെല്ലാ രോഗികളുടെ എണ്ണം കൂടി വരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം അമ്പത് പേരിലാണ് ഷിഗെല്ലാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെയാണ് മുതിര്‍ന്നവരേക്കാള്‍ രോഗം ബാധിക്കുന്നതെന്നതാണ് കൂടുതല്‍ ആശങ്കയ്ക്ക് കാരണമാകുന്നത്.
ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് ഷിഗെല്ലായുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തി. ഇതോടൊപ്പം വ്യക്തി ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.