IndiaKeralaLatest

പാലക്കാട് നഗരസഭയില്‍ അതിക്രമം; ആദ്യ യോഗം പ്രതിപക്ഷം അലങ്കോലമാക്കി

“Manju”

പാലക്കാട്: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞാ ദിനത്തില്‍ വന്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. ഇതിനെ എതിര്‍ത്ത ബിജെപി നേതാവും മുതിര്‍ന്ന കൗണ്‍സിലറുമായ എന്‍. ശിവരാജനെ പോലീസുകാര്‍ കൈയേറ്റം ചെയ്തു. തര്‍ക്കവും സംഘര്‍ഷവും ഏറെ നേരം നീണ്ടു. വരും ദിവസങ്ങളില്‍ സിപിഎമ്മുകാര്‍ എത്ര മാത്രം ജനാധിപത്യ വിരുദ്ധമായി പെരുമാറുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഇന്നലത്തെ സംഘര്‍ഷം. വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ഫഌക്‌സ് ഉയര്‍ത്തിയതിന്റെ പേരില്‍ സിപിഎം വലിയ വിവാദമുണ്ടാക്കിയിരുന്നു.

രാവിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ പ്രഥമ കൗണ്‍സില്‍ യോഗം തുടങ്ങി. അതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്ബ് എന്തിനാണ് ദേശീയ ഗാനം ആലപിക്കുന്നതെന്നും ആദ്യം വന്ദേമാതരവും അവസാനം ദേശീയ ഗാനവും മതിയെന്നായി യുഡിഎഫ് കൗണ്‍സിലര്‍. കഴിഞ്ഞ അഞ്ച് വര്‍ഷവും ദേശീയ ഗാനം ചൊല്ലിയ ശേഷമേ യോഗം തുടങ്ങിയിട്ടുള്ളൂവെന്ന് ശിവരാജന്‍ മറുപടി നല്‍കി. ഉത്തരം മുട്ടിയതോടെ കഴിഞ്ഞ കൗണ്‍സിലുകളില്‍ പൗരത്വ ബില്ലിെനതിരെയുള്ള പ്രമേയം ചര്‍ച്ചക്കെടുക്കാത്തതിനെതിരെ ചിലര്‍ രംഗത്തെത്തി. ബഹളമായതോടെ യോഗം പിരിച്ചുവിട്ടു.

ഇതിനിടെ, പ്രകോപനപരമായി പ്രകടനം നടത്തി സിപിഎം കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു. ജയ്ശ്രീറാം ബാനര്‍ തൂക്കിയ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതോടെ സിപിഎം മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിന് സമീപം ജയ്ശ്രീറാം വിളിച്ചു. ഇൗ സമയത്താണ് പോലീസുകാര്‍ ശിവരാജനെ കൈയേറ്റം ചെയ്തത്.

ജയ്ശ്രീറാം എന്ന വാക്കിനെ വര്‍ഗീയമായി ചിത്രീകരിച്ച്‌ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയതുപോലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ബിജെപി വ്യക്തമാക്കി.

Related Articles

Back to top button