സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍രഹിത ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡ്രൈവർ രഹിത ട്രെയിന്‍ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത് ഡല്‍ഹി മെട്രോയുടെ 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മജന്ത ലൈനിലാണ്.
പദ്ധതി രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരിക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഡ്രൈവര്‍ രഹിത മെട്രോ ട്രെയിനിന്റെ സര്‍വീസ് ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂര്‍ഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ്. ട്രെയിനില്‍ 6 കോച്ചുകളുണ്ടാകും. ബ്രേക്കിങിലും ലൈറ്റിങിലും ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവര്‍രഹിത ട്രെയിനിലെ പരമാവധി വേഗത 95 കിലോമീറ്ററാണ്. ഓരോ കോച്ചിലും 380 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
ഡ്രൈവര്‍രഹിത ട്രെയിനിന്റെ പ്രവര്‍ത്തനം മജന്ത ലെയിനില്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനിലും 2021-ന്റെ പകുതിയോടെ ഡ്രൈവര്‍ രഹിത ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡ്രൈവര്‍രഹിത ട്രെയിനിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 2017 മുതലാണ് 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പിങ്ക് ലൈനില്‍ ഡിഎംആര്‍സി ഡ്രൈവര്‍രഹിത ട്രെയിനിന്റെ പരീക്ഷണങ്ങളാരംഭിച്ചത്.