വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ് ഭാര്യ; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
സിന്ധുമോൾ. ആർ
വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യയുടെ തുറന്നു പറച്ചിലിന് പിന്നാലെ പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. റഷ്യന്‍ സ്വദേശിയായ ഫാസില്‍ ഖലികോവ് (37) ആണ് ആറും ഒന്നര വയസും പ്രായമുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അസ്കര്‍ (6), അയന (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. തനിക്ക് സഹപ്രവര്‍ത്തകനുമായി അടുപ്പം ഉണ്ടെന്നും അയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഫാസിലിന്റെ ഭാര്യ ഗലിയ ഇയാളോട് കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഇതുവരെ തുറന്ന് പറയാന്‍ ഇതുവരെ ധൈര്യമുണ്ടായിരുന്നില്ലെന്ന പറഞ്ഞ യുവതി തുടര്‍ന്ന് വിവാഹമോചനവും ആവശ്യപ്പെട്ടു. പിന്നാലെ മക്കളുമൊത്ത് പുറത്തുപോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവാവ് കടുംകൈ ചെയ്യുകയായിരുന്നു. –
‘ഭാര്യ എന്നെ ചതിച്ചു. മറ്റൊരാളെ സ്നേഹിക്കുന്നുവെന്നും അയാളുമായി ശാരീരിക ബന്ധമുണ്ടായെന്നും അവള്‍ കുറ്റസമ്മതം നടത്തി. കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ പോവുകയാണ്’ എന്ന സന്ദേശം ഫാസില്‍ ഇതിനിടെ സഹോദരന് അയച്ചിരുന്നു. മക്കളുമൊത്ത് നഗരത്തില്‍ നിന്നും 120 കിലോമീറ്ററോളം അകലെയുള്ള ഒരു ഉള്‍പ്രദേശത്ത് എത്തിയ ഇയാള്‍ കാറിനുള്ളില്‍ വിഷവാതക പുക കടത്തിവിട്ടാണ് കൃത്യം നടത്തിയത്. ഇതിനിടെ ഭാര്യയെ വിളിച്ച് മകന്‍ മരിച്ചുവെന്നും മകള്‍ ഇപ്പോള്‍ മരിക്കുമെന്നും പറയുകയും ചെയ്തു. ഇയാളുടെ വിളി കേട്ട് പരിഭ്രമിച്ച ഗലിയ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തിരച്ചില്‍ ആരംഭിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മൃതദേഹങ്ങളുമായി കാര്‍ കണ്ടെത്തുകയായിരുന്നു. അസൂയ കൊണ്ടാണ് ഫാസില്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് അന്വേഷണ കമ്മിറ്റിയുടെ വിശദീകരണം. ‘ഭാര്യയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഇരുവരും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുഞ്ഞുങ്ങളുമൊത്ത് പുറത്ത് പോയ യുവാവ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കി. മൃതദേഹങ്ങള്‍ അടങ്ങിയ കാര്‍ അധികം വൈകാതെ തന്നെ കണ്ടെടുക്കുകയും ചെയ്തു’ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിഷവാതക പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ പരിക്കുകളുടെ പാടൊന്നുമുണ്ടായിരുന്നില്ല. കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ നടത്തി വരികയാണെന്നും അന്വേഷണം കമ്മിറ്റി വ്യക്തമാക്കി. അതേസമയം മക്കളുടെയും ഭര്‍ത്താവിന്‍റെയും മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഭാര്യ ഗലിയ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവര്‍ക്ക് ഇതുവരെ സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു.