സുശാന്തിന്റെ മരണത്തിൽ സംശയമുനകൾ റിയയ്ക്കെതിരെ
പ്രത്യേക ലേഖകന്
മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും കേസ് അന്വേഷണങ്ങളും ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തൽ.
സുശാന്തിന്റെ പിതാവ് ആരോപിക്കുന്നതുപോലൈ കാമുകി റിയ ചക്രവർത്തിയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾക്കായാണു വലിയ തുക പിൻവലിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. റിയയുടെ സഹോദരൻ ഷൊവീക്കിന്റെ അക്കൗണ്ടിലേക്കാണ് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. റിയയുടെയും ബന്ധുക്കളുടെയും വിമാന ടിക്കറ്റുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, ഷോപ്പിങ്, മേക്കപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കു പണമെടുത്തതായും കാണുന്നു. ജിഎസ്ടി ഇനത്തിൽ തന്നെ ഒന്നരക്കോടി രൂപ അടച്ചിട്ടുണ്ട്. റിയയ്ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനു കേസെടുത്ത ഇഡി അവരെ ചോദ്യം ചെയ്തേക്കും.റിയയും ബന്ധുക്കളും 15 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.
സുശാന്തിന്റെ അവസാന സിനിമ വരെ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടൻമാരെ ചോദ്യം ചെയ്യുമെന്ന് ബിഹാർ പൊലീസ് സംഘം അറിയിച്ചു. റിയ ഫ്ലാറ്റിൽ ഇല്ലെങ്കിലും അവർ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.