ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ തുരങ്കം : ബംഗ്ലാദേശിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന് സൂചന
ദിസ്പൂർ : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കണ്ടെത്തിയ തുരങ്കം നുഴഞ്ഞുകയറ്റത്തിനും മനുഷ്യക്കടത്തിനുമായി ശത്രുക്കൾ ഉപയോഗിച്ചതെന്ന് സൂചന. അസമിലെ കരീംഗഞ്ച് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 200 മീറ്റർ നീളമുള്ള തുരങ്കപാത പോലീസ് കണ്ടെത്തിയത്. ഇതിലൂടെ ആളുകളെ തട്ടിക്കൊണ്ടുപോയതായാണ് സൂചന.
ഡിസംബർ 28 നാണ് രണ്ട് കരീംഗഞ്ച് പ്രദേശവാസികളെ ബംഗ്ലാദേശിലേക്ക് തട്ടിക്കൊണ്ടുപോയി എന്ന് പരാതി പോലീസിന് ലഭിച്ചത്. തുടർന്ന്് നടത്തിയ അന്വേഷണത്തിൽ അതിർത്തിയിൽ തുരങ്കം കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കരീംഗഞ്ച് സൂപ്രണ്ട് മായങ്ക് കുമാർ അറിയിച്ചു. ഇവർക്ക് ബംഗ്ലാദേശിലേക്ക് പശുക്കളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആളുകളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് വെള്ളം കടത്തിവിടാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് ടണലാണ് പോലീസ് കണ്ടെത്തിയതെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നവർ രണ്ടുപേരും സ്വമേധയാ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതാണ്. ഇവർക്ക് ഗോക്കളുടെ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും ബിഎസ്എഫ് ആരോപിച്ചു.
അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർദ്ധിച്ചുവരുന്നതിനാൽ ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ബിഎസ്എഫ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ സമീപകാലത്ത് നിരവധി തുരങ്കങ്ങളും കാണപ്പെടുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.