ഐപിഎല്‍ ഫൈനലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എതിരാളികളെ ഇന്നറിയാം. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. അഹമ്മദാബാദില്‍ ടോസ് നിര്‍ണായകമാണ്, മത്സരം രാത്രി 7.30ന് ആരംഭിക്കും.
സീസണിലെ ആദ്യ 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 4 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തായിരുന്ന മുംബൈ കഷ്ടിച്ചാണ് പ്ലേഓഫില്‍ ഇടം നേടിയത്. പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് എംഐയുടെ തലവേദന. ക്യാപ്റ്റൻ രോഹിത് ശര്‍മ്മ, ഇഷാൻ കിഷൻ, കാമറൂണ്‍ ഗ്രീൻ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന ബാറ്റിംഗ് നിര, തങ്ങളുടെ കഴിവിനനുസരിച്ച് പ്രകടനം നടത്തിയോ എന്നത് സംശയമാണ്.
ബൗളിംഗില്‍ അപ്രതീക്ഷിത പ്രകടനമാണ് ആകാശ് മധ്വാള്‍ കഴിഞ്ഞ കളിയില്‍ പുറത്തെടുത്തത്. ബുംറയുടെയും ആര്‍ച്ചറിന്റെയും അഭാവം ആകാശിന്റെ ഈ മികച്ച പ്രകടനം മുംബൈ ആശങ്കകള്‍ക്ക് അല്‍പ്പം അയവ് വരുത്തി. മറുവശത്ത് ടൂര്‍ണമെന്റില്‍ ഗുജറാത്തിന്റെ ഇതുവരെയുള്ള പ്രകടനം ശ്രദ്ധേയമാണ്. ലീഗ് മത്സരങ്ങളില്‍ ഗുജറാത്ത് 14 മത്സരങ്ങളില്‍ 10ലും ജയിച്ചു. ടീമിലെ ബൗളര്‍മാരും ബാറ്റ്സ്മാൻമാരും മികച്ച ഫോമിലുമാണ്. ഉഗ്രൻ ഫോമിലുള്ള ശുഭ്മാൻ ഗില്ലിന്‍റെ ബാറ്റിലേക്കാണ് ഗുജറാത്ത് ഉറ്റുനോക്കുന്നത്.