സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന് നടക്കും. അടുത്ത രണ്ടാഴ്ചത്തേക്ക് സമരം കൂടുതല്‍ ശക്തമാക്കുമെന്നും റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡിന് ഒരുങ്ങുന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
അതേസമയം, കാര്‍ഷിക പരിഷ്കരണങ്ങള്‍ക്ക് പിന്നിലുള്ള വികാരം സമരം ചെയ്യുന്ന കര്‍ഷകര്‍ മനസ്സിലാക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവശ്യപ്പെട്ടു.റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന പരേഡിന്റെ ‘ട്രെയിലര്‍’ ആണ് വ്യാഴാഴ്ചത്തെ ട്രാക്ടര്‍ റാലി എന്ന് സ്വരാജ് ഇന്ത്യ അഭിയാന് നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
സമരം നടക്കുന്ന ഡല്‍ഹിയുടെ നാല് അതിര്‍ത്തികളിലും മാര്‍ച്ച് നടക്കും. കാര്‍ഷിക നിയമത്തിനെതിരായ ഹർജികള്‍ സുപ്രീംകോടതി നീട്ടിവെച്ചതിന് പിറകെ സമരത്തെ പിന്തുണച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളെ കാണുന്നുണ്ടെന്ന് കൃഷി മന്ത്രി തോമര്‍ ബുധനാഴ്ച അവകാശപ്പെട്ടു. കര്‍ഷക സമരം ഉടന്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പഞ്ചാബിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.