IndiaLatest

മുൻ കാമുകനുമായി പ്രണയം തുടർന്ന ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി

“Manju”

കാൻപുർ: ഇരുപതുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി പിതാവ്. യുപി ഫതേഹ്പുർ ജയ്സിംഗ്പുർ സ്വദേശി ചന്ദ്രമോഹൻ എന്നയാളാണ് മകൾ സ്വാതിയെ (20) കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വിവാഹിതയായ മകൾ മുൻ കാമുകനുമായി പ്രണയം തുടരുന്നുണ്ടെന്ന സംശയത്തിലാണ് ചന്ദ്രമോഹൻ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
പൊലീസ് പറയുന്നതനുസരിച്ച് ഒരു വർഷം മുമ്പ് സിംഗ്പുർ സ്വദേശിയായ നാഗേന്ദ്ര സിംഗ് എന്നയാളുമായി സ്വാതിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ ഇതിനു ശേഷവും യുവതി കാമുകനുമായി വിവാഹേതര ബന്ധം തുടർന്നിരുന്നുവെന്നാണ് ആരോപണം. ‘ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭർതൃവീട്ടുകാർ ഇതിനെ എതിർക്കുകയും ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്വാതിയെ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തു’.
വീട്ടിൽ മടങ്ങിവന്ന ശേഷം പിതാവും മകളും തമ്മിൽ ഇതേവിഷയം ചൊല്ലി തര്‍ക്കം ഉണ്ടായി എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോർട്ട്. പിതാവ് പലതവണ പറഞ്ഞിട്ടും പ്രണയബന്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സ്വാതി ഉറച്ചു നിന്നു.
തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ചന്ദ്രമോഹൻ തന്‍റെ പക്കലുള്ള ഇരട്ടക്കുഴൽ തോക്കുപയോഗിച്ച് മകളെ വെടിവയ്ക്കുകയായിരുന്നു. ക്ലോസ് റേഞ്ചിൽ മൂന്ന് തവണയാണ് സ്വാതിക്ക് നേരെ വെടിയുതിർത്തത്. യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനു ശേഷം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച ഇയാൾ മകളെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് കാത്തിരിക്കുകയാണെന്നും അറിയിച്ചു. തുടർന്ന് തോക്കുമായി തന്നെ സ്റ്റേഷനിലെത്തി ചന്ദ്രമോഹൻ കീഴടങ്ങുകയായിരുന്നു. ലൈസൻസ് ഉള്ള തോക്കാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ‘ഇരു ചക്രവാഹനത്തിലാണ് ചന്ദ്രമോഹൻ, തരിയൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്.
വിവാഹിതയായ മകളുടെ പ്രവൃത്തികൾ കൊണ്ട് സഹികെട്ടാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്’. സർക്കിൾ ഓഫീസർ അനിൽ കുമാർ അറിയിച്ചു.

Related Articles

Back to top button