സിന്ധുമോൾ. ആർ
കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ വന്‍ അഴിമതിയാണെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനും ശാസ്തമംഗലം സ്വദേശിയുമായ ജുഡ് ജോസഫാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
വിഷയം പൊതുതാല്‍പര്യമുള്ളതാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയായി ചെയ്യേണ്ടതാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോര്‍പറേഷനില്‍ 2012-15 കാലയളവില്‍ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പല വിധത്തില്‍ തട്ടിപ്പ് നടത്തി കെഎസ്‌ആര്‍ടിസിയെ നഷട്ത്തിലാക്കുന്നുവെന്ന് എംഡി ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നു. കെഎസ്‌ആര്‍ടിസി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി. ഇതിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുളള വലിയ വീഴ്ച കണ്ടെത്തിയത്. ജീവനക്കാരില്‍ ചിലര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.