പുത്രസ്നേഹത്താൽ അന്ധരായ രാഷ്ട്രീയ നേതാക്കൾ നാടിന് അപമാനം’: മുല്ലപ്പള്ളി
കണ്ണൂർ• സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കോടിയേരി ബാലകൃഷ്ണന്റേതു രാജിയോ, അവധിയോ എന്നു സിപിഎം ജനങ്ങളോടു വിശദീകരണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മകൻ ഉൾപ്പെട്ട കേസുമായി കോടിയേരിക്കും കുടുംബത്തിനും ബന്ധമുണ്ട്. താൽകാലിക വിശ്രമമല്ല, സമ്പൂർണ രാജിയാണു ജനം ആവശ്യപ്പെടുന്നത്. പിടിച്ചു നിൽക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് ഈ അവധിയെടുക്കലെന്നു മുല്ലപ്പള്ളി പറഞ്ഞു.
പുത്രസ്നേഹത്താൽ അന്ധരായ രാഷ്ട്രീയ നേതാക്കൾ നാടിന് അപമാനമാണ്. സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ അന്ത്യമായി കോടിയേരിയുടെ സ്ഥാനചലനം മാറും. നിർഭയവും സ്വതന്ത്രവുമായി മുന്നോട്ടുപോകാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിയുന്നില്ല. അന്വേഷണം മന്ദഗതിയിലാണ്. ബിനീഷ് പ്രതിയായ കേസ് അട്ടിമറിക്കാൻ ഡൽഹിയിൽ സിപിഎം–ബിജെപി കേന്ദ്രനേതാക്കൾ ചർച്ച നടത്തി. അഴിമതിക്കേസുകളുടെയെല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നതിനു തെളിവു കിട്ടിയിട്ടും, അദ്ദേഹത്തെ എന്തുകൊണ്ടു കസ്റ്റഡിയിൽ എടുക്കുന്നില്ലെന്നു മുല്ലപ്പള്ളി ചോദിച്ചു.