സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഭക്ഷ്യവസ്‌തുക്കൾക്ക് പകരം ഭക്ഷ്യക്കൂപ്പണ്‍വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അദ്ധ്യയന വര്‍ഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ ആയിരിക്കും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. ഇതുപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്‌തുക്കള്‍ വാങ്ങാം. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘കൊവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമം സൃഷ്‌ടിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവിധ ഭക്ഷ്യ വിതരണ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. അതിന്റെ ഭാഗമായി കൊവിഡ് കാലത്ത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്യുന്നത് ഇനിയുള്ള മാസങ്ങളിലും തുടരും. ഈ അദ്ധ്യയന വര്‍ഷം സ്‌കൂളുകള്‍ പൂര്‍ണ്ണമായി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ ഭക്ഷ്യകിറ്റുകള്‍ക്ക് പകരം ഭക്ഷ്യ കൂപ്പണുകള്‍ ആയിരിക്കും നല്‍കുന്നത്. കൊവിഡ്19 സര്‍വൈവല്‍ കിറ്റുകളുടെ തയ്യാറാക്കലും വിതരണവും സപ്ലൈകോ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുന്നത്. കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്’.