സൗദിയിൽ 10 ദിവസത്തേക്ക് ലോക്ക്ഡൗൺ
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു.
രിയാദ് : സൗദി അറേബ്യയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കല്ല്യാണം, പൊതു പരിപാടികൾ തുടങ്ങിയ ആഘോഷങ്ങളും 30 ദിവസത്തേക്ക് നിരോധിച്ചു. 20 പേരിൽ അധികം ഒന്നിച്ചു കൂടുന്നതും 10 ദിവസത്തേക്ക് വിലക്കിയിട്ടുണ്ട്. സിനിമ തീയേറ്ററുകൾ, ഇൻഡോർ ഗെയിമുകൾ, ഇത്തരം സ്ഥലങ്ങളിലെ റെസ്റ്റോറന്റ്കൾ, ഷോപ്പിംഗ് മാളുകൾ, ഗെയിംസ്, കായിക കേന്ദ്രങ്ങൾ എന്നിവ 10 ദിവസത്തേക്ക് പ്രവർത്തിപ്പിക്കാൻ പാടില്ല. ഹോട്ടലുകളിലും കഫെകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു വിലക്കുണ്ട്. പുറത്തു നിന്ന് ഓർഡർ നൽകി ഭക്ഷണ വാങ്ങാൻ മാത്രമാണ് അനുമതിയുള്ളത്.
സാഹചര്യങ്ങൾ വിലയിരുത്തിയശേഷം ലോക്ക്ഡൗൺ നീട്ടുന്നത് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 24 മണിക്കൂറും ആവർത്തിച്ചാൽ 48 മണിക്കൂറും അടച്ചുപൂട്ടും. വീണ്ടും ആവർത്തിച്ചാൽ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും നിർബന്ധമായും നിരീക്ഷണ വിധേയമാക്കും. വ്യാഴാഴ്ച രാത്രി 10 മണിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.