ന്യൂഡൽഹി : ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കനേൽവാൻ സ്വദേശിയായ മുനീബ് അഹമ്മദ് സോഫിയാണ് ഡൽഹിയിൽ പിടിയിലായത്. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖത്തറിൽ നിന്ന് നാടുകടത്തിയതിന് പിന്നാലെ രാജ്യത്തെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.
കുൽഗാമിൽ നടന്ന വെടിവെയ്പ്പിൽ സുരക്ഷാ സേന വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരൻ വലീദ് ഭായുമായി ഇയാൾക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വലീദ് ഭായ്ക്ക് വേണ്ടി ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ നിന്നും ഇയാൾ പണം കണ്ടെത്തി നൽകിയിരുന്നു. ഭീകരാക്രമണങ്ങൾ നടത്താനുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങുന്നതിനായാണ് പണം നൽകിയിരുന്നത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ പോലീസിന്റെ പിടയിലായ ഭീകരരാണ് ഇതു സംബന്ധിച്ച് മൊഴി നൽകിയത്. ഇവരാണ് സംസ്ഥാനത്ത് നിന്നും പണം കണ്ടെത്തി ഖത്തറിലുള്ള സോഫിയ്ക്ക് നൽകിയിരുന്നത്. തുടർന്ന് സോഫി ഇത് ഭീകരസംഘടനകൾക്ക് കൈമാറുകയായിരുന്നു.