സിന്ധുമോൾ. ആർ
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 29ന് വിപിന്‍ലാല്‍ വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു. കേസിലെ പത്താംപ്രതിയായിരുന്ന വിപിന്‍ലാലിനെ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂര്‍ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാല്‍ ഉടന്‍തന്നെ കോടതിയില്‍ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹർജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിപിന്‍ലാല്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്നെ കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എട്ടാംപ്രതി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും അതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.
മറ്റൊരു കേസില്‍ കാക്കനാട് ജയിലില്‍ കഴിയവേയാണ് വിപിന്‍ ലാലിനെ നടിയെ ആക്രമിച്ച കേസില്‍ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്. കൃത്യം നടത്തിയെന്നും പറഞ്ഞ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ജയിലില്‍ സുനിക്കുവേണ്ടി കത്തെഴുതിയ ആളാണ് വിപിന്‍ലാല്‍. വിയ്യൂര്‍ ജയിലില്‍ കഴിയവേ ആദ്യ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ സൂപ്രണ്ട് ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്ത്, കേസിലെ എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.