സിന്ധുമോൾ ആർ
ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തോട് അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് വിമുഖത കാണിച്ച ട്വിറ്ററിനെതിരെ വീണ്ടും കേന്ദ്രം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിനുള്ള മുന്നറിയിപ്പില്‍ കേന്ദ്ര ഐടി സെക്രട്ടറി വ്യക്തമാക്കി.
നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐടി സെക്രട്ടറി ആവശ്യപ്പെട്ടു. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കൂടിക്കാഴ്ചയില്‍ ഐടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി ബഹുമാനിക്കുന്നതായും ട്വിറ്റര്‍ മറുപടി നല്കി. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലും കര്ഷകസമരത്തിനു വ്യാപക വിദേശ പിന്തുണ ലഭിച്ചതിനും പിന്നാലെയാണ് 1,178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രായം ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതുമാണ് ഈ അക്കൗണ്ടുകളെന്നാണ് കേന്ദ്രം ആരോപിച്ചത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഒരു വിഭാഗം അക്കൗണ്ടുകള്‍ മരവിപ്പിച്ചെങ്കിലും ഇവ ഇന്ത്യക്കു പറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.