![](https://i0.wp.com/santhigirinews.org/wp-content/uploads/2021/02/download-9-10.jpg?resize=300%2C168&ssl=1)
ദില്ലി: രാജ്യത്ത് സുരക്ഷയില്ലാത്ത വാഹനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാർ. ഈ പ്രവണതയില്‍ കേന്ദ്ര റോഡ് ഗതാഗത–ദേശീയപാത മന്ത്രാലയം സെക്രടറി ഗിരിധര്‍ അരമനെ ആശങ്ക രേഖപ്പെടുത്തി. വാഹന ലൊകേഷന്‍ ട്രാകിംഗ് ഉപകരണങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം രാജ്യത്തെ വാഹന നിര്‍മാതാക്കളെ വിമര്‍ശിച്ചത്. രാജ്യത്തെ കുറച്ച് കാര്‍ നിര്‍മാതാക്കള്‍ക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചില വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ മോഡലുകളില്‍ ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറക്കുന്നുവെന്നും ഈ രീതി ഉടന്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞ അര്‍മാനെ റോഡ് സുരക്ഷയില്‍ വലിയ പങ്കാണ് വാഹന നിര്‍മാതാക്കള്‍ വഹിക്കുന്നതെന്നും പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന സുരക്ഷാ രംഗത്തെ പ്രമുഖരായ ഗ്ലോബല്‍ എന്‍ സി എ പി ഇന്ത്യയില്‍ സുരക്ഷിതമായ കാറുകള്‍ക്കുവേണ്ടി പ്രചാരം നടത്തുന്നുണ്ടെന്നു പറഞ്ഞ അര്‍മാനെ ചില വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളുടെ വികസിത രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നവയില്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി.
‘യുഎസില്‍, 2018ല്‍ 45 ലക്ഷം റോഡപകടങ്ങളില്‍ 36560 പേരാണ് മരിച്ചത്. ഇതേ കാലയളവില്‍ 4.5 ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയെ അപേക്ഷിച്ച് പത്തിരട്ടി റോഡപകടങ്ങള്‍ കൂടുതല്‍ നടന്നത് അമേരിക്കയിലാണ്. എന്നാല്‍ അമേരിക്കയുടെ അഞ്ചിരട്ടി മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്…’ ഇവിടുത്തെ റോഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയുള്ള അമേരിക്കന്‍ റോഡുകളില്‍ മരണസംഖ്യ കുറച്ചത് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.