IndiaKeralaLatest

യു.ഡി.എഫ് അധികാരത്തിൽ വരും-സലിംകുമാർ

“Manju”

തിരുവനന്തപുരം: കൊച്ചിയിലെ ഐ എഫ് എഫ് കെ ഉദ്‌ഘാടന വേദിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടെ സലിംകുമാറിന്റെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്.

കൊച്ചിയിൽ നടക്കുന്നത് സി പി എം ചലച്ചിത്ര മേളയാണ്. എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ദേശീയ പുരസ്‌കാര ജേതാക്കളും തിരി തെളിയിക്കാനുണ്ടെന്ന് അറിഞ്ഞു.

എന്നെ വിളിക്കാതിരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിഖ് അബുവും അമൽ നീരദുമെല്ലാം എന്റെ ജൂനിയേഴ്‌സായി കോളേജിൽ പഠിച്ചവരാണ്. ഞാനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല.

ഒരു സർക്കാർ തരുന്ന മൂന്ന് പുരസ്‍കാരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെ കുറിച്ച് കേൾക്കാതെയായി. അപ്പോൾ മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു. പ്രായക്കൂടുതലുളള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രായമല്ല ഇവിടെ രാഷ്‍ട്രീയമാണ് വിഷയം. അവാർഡ് കിട്ടിയ കോൺഗ്രസുകാരനായതു കൊണ്ടാണ് ഒഴിവാക്കിയത്. ഇവിടെ നടക്കുന്നത് സി.പി.എം മേളയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. കലാകാരൻമാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവർ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നൽകിയത്.

എനിക്ക് ധൈര്യക്കുറവിന്റെ പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ രാഷ്ട്രീയം വിളിച്ചു പറയുന്നതിൽ ഒരു ധൈര്യകുറവുമില്ല. അത് എന്റെ വ്യക്തിത്വമാണ്. രാഷ്ട്രീയം പറയാതെയിരിക്കുന്നതാണ് ഏറ്റവും വലിയ വഞ്ചന. ഞാൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ട് അതിലൂടെ കിട്ടുന്ന സ്‌നേഹവും അംഗീകാരവും മാത്രം എനിക്ക് മതി. രാഷ്ട്രീയം തുറന്നു പറഞ്ഞാൽ ഞാൻ മറ്റുളളവരെ എതിർക്കുന്നുവെന്നല്ല അതിന്റെ അർത്ഥം.

പിഷാരടി രാഷ്ട്രീയത്തിൽ ഇറങ്ങാനുളള തീരുമാനം എടുക്കും മുമ്പ് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. ഒരുപാട് തിക്താനുഭവങ്ങളുണ്ടാകും, അതൊക്കെ തരണം ചെയ്യാൻ കഴിയുമെങ്കിൽ വന്നോളൂവെന്നാണ് ഞാൻ പിഷാരടിയോട് പറഞ്ഞത്.

ധർമ്മജന് കോൺഗ്രസിന് വേണ്ടി മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. പാർട്ടിക്കും ആ താത്പര്യമുണ്ട്. അദ്ദേഹം മത്സരിക്കുക തന്നെ വേണം. ഒരിക്കലും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഞാൻ കടന്നുവരില്ല. പക്കാ കോൺഗ്രസ് പ്രവർത്തകനായി തുടരും. അതിലാണ് എനിക്ക് സുഖം തോന്നിയിട്ടുളളത്. എന്റെ ഇഷ്‌ടം അതാണ്.

ഇപ്രാവശ്യം മാത്രമല്ല എല്ലാ പ്രാവശ്യവും ഞാൻ പ്രചാരണത്തിന് പോകാറുണ്ട്. ഇപ്പോൾ അതിൽ പ്രത്യേകതയൊന്നുമില്ല. എത്രയോ കൊല്ലങ്ങളായി നടക്കുന്ന കാര്യമാണത്.ഞങ്ങൾ പറവൂർക്കാര് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും, അതുറപ്പാണ്.യു.ഡി.എഫ് അധികാരത്തിൽ വരും. ഒരു സംശയവും വേണ്ട.

Related Articles

Back to top button