കഴുതകളെ കശാപ്പ് ചെയ്ത് മാംസം വിൽപ്പന : ആരോഗ്യ വർദ്ധനവിനെന്ന് പ്രചാരണം
വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ കഴുത മാംസ വിൽപ്പന വർദ്ധിക്കുന്നതായി റിപ്പോർട്ട് . പശ്ചിമ ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് കഴുതയെ മാംസത്തിനായി കശാപ്പ് ചെയ്യുന്നത്. സാധാരണയായി കഴുത മാംസം ഭക്ഷ്യയോഗ്യമായി കണക്കാക്കാറില്ല .
അനധികൃത കച്ചവടക്കാരാണ് ഇത്തരത്തിൽ മഹാമാരി സമയത്ത് ആരോഗ്യം വർധിപ്പിക്കാൻ കഴുത മാംസം നല്ലതാണെന്ന പ്രചാരണം നടത്തുന്നത് . അതുകൊണ്ട് തന്നെ വൻ വിലയ്ക്കാണ് കഴുത മാംസം വിറ്റു പോകുന്നത് .കഴുത പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും, കഴുത മാംസത്തിന്റെ ഉപയോഗം സമീപകാലത്താണ് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. നിരവധി ക്രിമിനൽ സംഘങ്ങൾ സംയുക്തമായി ആന്ധ്രയിൽ കഴുത ഇറച്ചി വിൽപ്പന നടത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഒരു സംഘം കഴുതകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുമ്പോൾ , മറ്റ് ഗ്രൂപ്പുകളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനുമായി ചുമതലപ്പെടുത്തിയിരിക്കുന്നു .ആന്ധ്രാപ്രദേശിൽ നിന്ന് മാത്രമല്ല രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും കഴുതകളെ കശാപ്പിനായി കൊണ്ടുവരുന്നുണ്ടെന്ന് കാക്കിനടയിൽ നിന്നുള്ള അനിമൽ റെസ്ക്യൂ ഓർഗ് എന്ന സംഘടനയുടെ സെക്രട്ടറി ഗോപാൽ ആർ സുരബാത്തുല പറയുന്നു.
വേനവള്ളിവരിപേട്ടയിലെ പാണ്ഡുരംഗ റോഡിൽ കഴുത ഇറച്ചി അനധികൃതമായി കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻജിഒ പശ്ചിമ ഗോദാവരി ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട് .