ഫാന്റം പ്രൊഡക്ഷൻസിന്റെ മറവിൽ വെട്ടിച്ചത് 300 കോടി
ന്യൂഡൽഹി : ചലച്ചിത്ര താരങ്ങളായ അനുരാഗ് കശ്യപ്, തപ്‌സി പന്നു, നിർമ്മാതാവ് വികാസ് ഭൽ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധന സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ആദായ നികുതി വകുപ്പ്. പരിശോധനയിൽ 350 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നെന്ന് വ്യക്തമായതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ വീട്ടിൽ പരിശോധന നടന്നത്.
തപ്‌സി പന്നുവിന്റെ വീട്ടിൽ അഞ്ച് കോടി രൂപയുടെ വിനിമയം നടന്നുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധനയ്ക്കിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ 20 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിർമ്മാതാവും നികുതി വെട്ടിപ്പ് നടത്തിയതിന്റെ തെളിവുകൾ ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
ഫാന്റം പ്രൊഡക്ഷൻ കമ്പനിയുടെ മറവിൽ നികുതി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മുംബൈയിലും പൂനെയിലും ഉൾപ്പെടെ 30 ഇടങ്ങളിലായിരുന്നു പരിശോധന.