സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് പ്രിയപ്പെട്ട മൊബൈല്‍ ഗെയിമായ പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ വിലക്കിയ 117 ചൈനീസ് ആപ്പുകളില്‍ ഏറ്റവും ചര്‍ച്ചയായവയില്‍ ഒന്നായിരുന്നു പബ്ജി. വെറുതെ ഒരു തിരിച്ചുവരവല്ല, കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴില്‍ ‘പബ്ജി മൊബൈല്‍’ എന്ന ഇന്ത്യന്‍ കമ്പനിയായാണ് എത്തുന്നത്. ഇനിമുതല്‍ ‘പബ്ജി, പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ്’ എന്നീ കമ്പനികള്‍ പബ്ജി കോര്‍പ്പറേഷന് കീഴിലാകും പ്രവര്‍ത്തിക്കുക.
5 ലക്ഷം മുടക്കിയാണ് ഇന്ത്യയില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏതാണ്ട് 739.72 കോടിയുടെ നിക്ഷേപമാണ് പബ്ജി നടത്തുക. ബംഗളുരുവിലാണ് ഓഫീസ്. ഇന്ത്യയില്‍ ഒരു പബ്ലിഷര്‍ ആവശ്യമെന്നതിനാല്‍ പ്രമുഖ നെറ്റ്വര്‍ക്ക് ദാദാക്കളായ ജിയോ, എയര്‍ട്ടെല്‍ എന്നിവരുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവരാരും ഇന്ത്യയിലേക്കുള്ള ഗെയിമിന്റെ തിരിച്ചുവരവിന് പങ്കാളികളായില്ല.
പബ്ജിക്ക് കൂട്ടാകാന്‍ മറ്റ് കമ്പനികള്‍ തയ്യാറാകാത്തതിനാല്‍ ഒറ്റയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് ഇപ്പോള്‍. അധികം താമസിയാതെ തന്നെ ഔദ്യോഗികമായി ഗെയിം പുറത്തിറക്കും. ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നിവ വഴിയാകും ലഭ്യമാകുക. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കമ്പനി അറിയിച്ചു.