Uncategorized
അമേരിക്കയിലേക്ക് ചുവന്ന അരിയുടെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി : കർഷക ക്ഷേമത്തിനാണ് എന്നും പ്രധാന്യം നൽകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കേന്ദ്ര സർക്കാർ. അസമിൽ മാത്രം കൃഷി ചെയ്യുന്ന ചുവന്ന അരിയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. അസമിലെ ബ്രഹ്മപുത്ര മേഖലയിലാണ് ചുവന്ന അരി കൃഷി ചെയ്തു വരുന്നത്.
അരിയുടെ കയറ്റുമതി ആരംഭിച്ചതോടെ കൃഷിയിൽ നിന്നും വലിയ വരുമാനമാണ് അസമിലെ കർഷകർക്ക് ലഭിക്കുക. അതേസമയം ചുവന്ന അരിയുടെ കയറ്റുമതി രാജ്യത്തെ അരി കയറ്റുമതിയിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ അരിയാണ് ഇത്. രാസവളങ്ങൾ പ്രയോഗിക്കാതെയാണ് അരി കൃഷിചെയ്യുന്നത്. അസം ജനതയുടെ പരമ്പരാഗത ഭക്ഷണത്തിന്റെ ഭാഗമായ ചുവന്ന അരി ബ്രഹ്മപുത്ര താഴ്‌വരയിലെ പ്രധാന കൃഷിയാണ്.
ഹരിയാനയിലെ സോനപത്തിൽ നിന്നാണ് അരി അമേരിക്കയിലേക്ക് കയറ്റി അയച്ചത്. പരിപാടി കാർഷിക, ഭക്ഷ്യ സംസ്‌കരണ ഉൽപ്പന്ന കയറ്റുമതി ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഡോ. അംഗമുത്തു ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ വിനിത സുതിഷ്ണുവും പങ്കെടുത്തു. കപ്പൽ മാർഗ്ഗമാണ് അരി അമേരിക്കയിൽ എത്തിക്കുന്നത്.