പീഢകരും മാഫിയാ സംഘങ്ങളും കൊടികുത്തി വാഴുന്നു : കെ.കെ രമ
വി.എം.സുരേഷ്കുമാർ
വടകര: പാര്‍ട്ടിപ്രവര്‍ത്തകയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നേതൃത്വം കൈക്കൊണ്ടതെന്ന് കെ.കെ.രമ ആരോപിച്ചു.
സംഭവം പുറംലോകമറിഞ്ഞ് പോലിസ് കേസെടുക്കുമെന്ന ഘട്ടത്തിലാണ് രണ്ടു പ്രതികളെയും പുറത്താക്കിയെന്ന ഒറ്റവാചകത്തില്‍ കൈകഴുകാനുള്ള ശ്രമം പാര്‍ട്ടി നേതൃത്വം എടുത്തതെന്ന് കെ.കെ രമ കുറ്റപ്പെടുത്തി. അധികാര സ്വാധീനമുപയോഗിച്ച് സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിനു വിധേയമാക്കുന്ന ക്രൂരകൃത്യം നിര്‍വഹിച്ച രണ്ട് പ്രധാന നേതാക്കളെ എങ്ങിനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമം തുടരുകയുമാണ്.
ചില നേതാക്കളുടെ ഇഷ്ടക്കാരാണെങ്കില്‍ എന്ത് ചെയ്താലും പാര്‍ട്ടിയില്‍ തുടരാം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് തുടര്‍ച്ചയായി കണ്ട് കൊണ്ടിരിക്കുന്നത്. കണ്ണൂരിലും പാലക്കാടും നടന്ന രണ്ട് പീഡന കേസുകളും സിപിഎം കൈകാര്യം ചെയ്തത് ഇതേ രീതിയില്‍ തന്നെയാണ്. ഇത്തരം നടപടികള്‍ നേതാക്കളേയും പ്രവര്‍ത്തകരേയും കൊടും ക്രിമിനലുകളും അധികാര പ്രമത്തതകൊണ്ട് കണ്ണുകാണാത്തവരുമാക്കി തീര്‍ക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയിലേതെന്നും രമ പറഞ്ഞു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടര്‍ന്നുള്ള ബ്ലാക്ക്മെയിലിങ്ങുമടക്കമുള്ള വിഷയങ്ങള്‍ ഇരയായ യുവതി പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണിച്ച് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉണ്ടായത്. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് യുവതി നിയമനടപടികളിലേക്ക് നീങ്ങിയത്.
പരാതി കിട്ടിയിട്ടും പോലിസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തത് പാര്‍ട്ടി സംരക്ഷണത്തിന്റെ ഭാഗമായാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്നുവരുമെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.