കൊവിഡ് മൂന്നാം തരംഗം നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്രം
ന്യൂഡൽഹി ; രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. എല്ലാ സംസ്ഥാനങ്ങളിലേയും കൊറോണ വ്യാപനം വിലയിരുത്താനും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. താത്ക്കാലിക ആശുപത്രികളും കൺട്രോൾ റൂമുകളും ആരംഭിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറക്കണം. താൽക്കാലിക ആശുപത്രികൾ ഒരുക്കി ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ഹോട്ടലുകളും മറ്റും കൊറോണ ആശുപത്രികൾ ആക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ കോൾ സെൻററുകൾ ഒരുക്കണമെന്നും അദ്ദേഹം കത്തിൽ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും നിരീക്ഷണം ശക്തമാക്കണമെന്നും കത്തിൽ പറയുന്നു.
സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിക്കുകയും നിരവധി പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതുവരെ 1413 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ കേസുകളും (22,775) കുത്തനെ കൂടുകയാണ്. ഇതിന് പിന്നാലെയാണ് കൊറോണ വ്യാപനം നേരിടാൻ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.