പാലക്കാട്: ഏഴ് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 89 രോഗികളാണ് ഇപ്പോള്‍ പാലക്കാട് ചികിത്സയിലുളളത്. നിരീക്ഷണത്തിലിരിക്കുന്നവരുടെ ജാഗ്രത കുറവ് മൂലമാണ് ഒരാള്‍ക്ക് രോഗബാധയുണ്ടായതെന്ന ആശങ്കയും പാലക്കാട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മുപ്പതു എന്ന കണക്കിൽ നിന്ന് ഏഴിലേക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പാലക്കാട് ആശങ്കവിട്ടൊഴിയുന്നില്ല.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാവുന്നതാണ് പാലക്കാട്ടെ പ്രശ്നം. നിരീക്ഷണത്തിലുളളവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നതും വിലങ്ങുതടിയാകുന്നു. കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തിലുള്ളയാളുടെ അമ്മയ്ക്ക് രോഗബാധയുണ്ടായതും, പുതുശ്ശേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതുമാണ് പുതിയ സംഭവങ്ങള്‍.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം തോട്ടക്കര സ്വദേശിക്കും സമാനരീതിയില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ സമ്പർക്ക വിലക്ക് ലംഘിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വാര്‍ഡുതല നിരീക്ഷണ സമിതി ശക്തമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളെന്നതും ശ്രദ്ധേയം.
ചെന്നൈയില്‍ നിന്നെത്തിയ മുണ്ടൂര്‍ സ്വദേശി, ഹൈദരബാദില്‍ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി, ലണ്ടനില്‍ നിന്നെത്തിയ അമ്പലപാറ സ്വദേശി , ബെംഗളൂരുവില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവരുള്‍പ്പെടെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവര്‍. ഷൊര്‍ണൂര്‍, പരരൂര്‍, നെല്ലായ, പട്ടിത്തറ തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്കൊപ്പം ചിറ്റൂര്‍ തത്തമംഗലം നഗരസഭ, പൊല്‍പ്പുളളി, പെരിങ്ങോട്ടുകുറിശ്ശി എന്നീ പ്രദേശങ്ങളും ഹോട്ട് സ്പോട്ടില്‍ ആയി.