അമേരിക്കയിൽ വാക്‌സിൻ പാസ്‌പോർട്ട് ഉടനെത്തും
വാഷിംഗ്ടൺ: കൊറോണ മാഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് രാജ്യങ്ങൾ. വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വാക്‌സിൻ പാസ്‌പോർട്ടിന് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സിൻ പാസ്‌പോർട്ട് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഈ സഹാചര്യത്തിൽ അമേരിക്കയിൽ ബൈഡൻ ഭരണകൂടം വാക്‌സിൻ പാസ്‌പോർട്ട് പദ്ധതി എങ്ങനെയായിരിക്കുമെന്നാണ് മറ്റ് രാജ്യങ്ങൾ ഉറ്റ് നോക്കുന്നത്.
കൊറോണയ്‌ക്കെതിരെ യാത്രക്കാരന് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും അതിനാൽ സുരക്ഷിതമാണെന്നതിനുമുള്ള തെളിവാണ് വാക്‌സിൻ പാസ്‌പോർട്ട്. കൊറോണയ്ക്ക് മുന്നേ പല രാജ്യങ്ങളിലും വാക്‌സിൻ പാസ്‌പോർട്ട് അവതരിപ്പിച്ചിട്ടുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാർ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി തെളിവ് സമർപ്പിക്കേണ്ടതുണ്ട്.
പാസ്‌പോർട്ടുകളിൽ നിന്നാണ് പേര് വന്നതെങ്കിലും പല വാക്‌സിൻ പാസ്‌പോർട്ടുകളും ഡിജിറ്റൽ രേഖകളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ചില രാജ്യങ്ങൾ ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ മറികടക്കാൻ വാക്‌സിനേഷന്റെ തെളിവുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോഴാണ് വാക്‌സിനേഷൻ പാസ്‌പോർട്ടിന്റെ പ്രധാന്യത്തെക്കുറിച്ച് ലോകരാജ്യങ്ങൾ ചിന്തിക്കാൻ ആരംഭിച്ചത്.