എസ് 400 ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് ലഭ്യമാവും
മോസ്കോ: അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് ലഭ്യമായി തുടങ്ങുമെന്ന് റഷ്യൻ കമ്പനി അൽമാസ് ആന്റേ അറിയിച്ചു.
മിസൈൽ സംവിധാനം കൈമാറ്റത്തിനുളള നടപടി ആരംഭിച്ചതായി കമ്പനി ഡെപ്യൂട്ടി സിഇഒ വ്യാചെസ്ലാവ് അറിയിച്ചു. കരാർ അനുസരിച്ച് 2021 അവസാനത്തോടെ ഭൂതല മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഇന്ത്യയിലേക്ക് എത്തിക്കാനാവുമെന്ന് അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ സൈനികർക്ക് എസ് 400 കൈകാര്യം ചെയ്യുന്നതിനുളള പരിശീലനം ആരംഭിച്ചതായും അദേഹം അറിയിച്ചു. ഒരു സംഘം ഇന്ത്യൻ ശാസ്ത്രജ്ഞർ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത സംഘത്തിലുളള ശാസ്ത്രജ്ഞരുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഈ സംവിധാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുളള ശേഷി ഇന്ത്യൻ സൈന്യം നേടി കഴിഞ്ഞു. ഇന്ത്യയിൽ നിന്നുളള ആദ്യ സംഘം വിജയകരമായി പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇവർ സംവിധാനത്തിന്റെ കാര്യക്ഷമതയിൽ സന്തുഷ്ടരാണെന്നും കമ്പനി ഡപ്യൂട്ടി സിഇഒ പറഞ്ഞു.
2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൻ ഡോളർ(40,000 കോടി രൂപ) എസ് 400 ഭൂതല മിസൈൽ പ്രതിരോധ കരാർ ഒപ്പുവച്ചത്.